2013, ജൂൺ 16

കാലഹരണം



അച്ഛാ ദെ കരയ്ക്ക്‌ മേലെയും പാലം പണിതിരിക്കണു.....

ഉറക്കത്തില്‍ നിന്നുണര്‍ന്നയാള്‍ കണ്ണുകള്‍ തിരുമ്പി ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കി.
'ഇവിടെ, ഒരു പുഴയുണ്ടായിരുന്നു. അയാളുടെ ചുണ്ടുകള്‍ സ്മരിച്ചു.
'ഇവിടെയെന്നല്ല, ഇപ്പോളീ നാട്ടീ എവിടെയും പുഴയില്ലാതെയായി സാറേ...കണ്ടില്ലേ കോലം. ഡ്രൈവര്‍ തലയല്‍പ്പം പുറകിലേയ്ക്ക്തി രിച്ചുകൊണ്ടു പറഞ്ഞുതീര്‍ത്തു.

അയാളുടെ ചുണ്ടില്‍ അറിയാതെ വിറയല്‍ വന്നുനിറഞ്ഞു. മോന്‍ ആദ്യമായി നാടു കാണുകയാണ് അതിന്റെ ആവേശം കാറില്‍ കയറിയതു മുതല്‍ അവന്റെ മുഖത്തുണ്ട്‌... ഈ യാത്രയുടെയും കാഴ്ചകളുടെയും  യഥാര്‍ത്ഥ ഗന്ധമറിയാന്‍ അവനു പ്രായമായട്ടില്ലല്ലോ. ഇരിക്കാന്‍ സമയം കൊടുക്കാതെ ഓരോ കാഴ്ചയും നോക്കി കാണുകയാണവന്‍... കാര്‍ പാലം കടന്നത്തോടെ വഴിയില്‍ പല വര്‍ണ്ണ ക്കൊടികള്‍ക്കിടെ ഇടവിട്ട്‌ കറുത്ത കൊടികളും ദൃശ്യമായി തുടങ്ങി. അയാള്‍ സീറ്റിലേക്ക് അമര്‍ന്നിരുന്നു കണ്ണുകളടച്ചു.

എന്തൊരു മഴയാണെന്നു നോക്കന്റെ മമ്മു സായ്ബേ..ചെക്കന്‍ വന്നപാടെ മൊത്തായിട്ട് നനയാണല്ലോ? 
ഇത്രപെട്ടെന്ന് പൊട്ടിവീഴുന്നു വിചാരിച്ചില്ല. ഇതിനീം കനക്കും മേന്‍നേ. ഇവനിതൊക്കാദ്യല്ലേ ? കുട്ട്യോള് കാണാട്ടെ, നാട്ടിലെ മഴ. അവര് കൊള്ളട്ടെന്ന്...

ഈ നാട്ടിലേക്കുള്ള ആദ്യയാത്രയ്ക്ക് സ്വാഗതമരുളിയതു കോരിച്ചൊരിയുന്ന മഴയായിരുന്നു. അന്നീ കടന്നുക്കഴിഞ്ഞ പാലമില്ല. ഇക്കര നിന്നും തോണിയില്‍ അക്കരയ്ക്കു മഴ നനഞ്ഞായിരുന്നു യാത്രകള്‍കല്‍ക്കട്ടെലതുവരെ കണ്ട മഴ അല്ലായിരുന്നിവിടെ. ജാലകവിരിയൊക്കെ മാറ്റിനോക്കിയാല്‍ ചില്ലിനപ്പുറം മഴ ചീറിപാഞ്ഞു പെയ്യണത് കാണാം. അകലെ കുത്തിയൊഴുകുന്ന ഹൂഗ്ലി നദിയും. എല്ലാമൊരു വിദൂര കാഴ്ചകളായിരുന്നവിടെ.

നാടാണ്, മണ്ണില്‍ ചവിട്ടിനടക്കാന്‍ പഠിപ്പിച്ചത്,പുഴ കാണിച്ചു തന്നത്, മഴ നനച്ചത്‌ അങ്ങനെ അങ്ങനെ ഒരുപാട് നന്മകള്‍.. ഇവിടെ എത്തിയപ്പോള്‍ കുഞ്ഞികിളിക്ക് ചിറകു മുളച്ചതു പോലെയായിരുന്നെനിക്ക്. അച്ഛനും അമ്മേം ജര്‍മ്മനിയിലേക്ക് ജോലിക്കാര്യായിട്ട് പോകേണ്ടി വന്നപ്പോ എന്നെ നാട്ടിലിവിടെ അച്ഛമ്മേടെടുത്താക്കി. പിന്നെന്റെ ലോകമിവിടെം അമ്മേം. അച്ഛമ്മാന്നു വാക്കിലുവരില്ല. അമ്മയെക്കാളെറെ അച്ഛമ്മേനെയാ അമ്മേന്നു വിളിച്ചത്.

അമ്മേടെ കൈപിടിച്ച് കേറിച്ചെല്ലാത്തൊരിടവുമില്ലീ നാട്ടില്‍. നടക്കാത്ത വഴികളില്ല. അമ്മ പറഞ്ഞുതരാത്ത കഥകളില്ല. പാടാത്ത താരാട്ടില്ല. ഉണ്ടാക്കിതരാത്ത പലഹാരങ്ങളില്ല. സന്ധ്യയ്ക്കുള്ള നാമജപവും അക്കരക്കാവിലെ അമ്പലദര്‍ശനോം മുറതെറ്റാതെ എന്നെ ഞാനാക്കി പരിഷ്ക്കരിച്ചത്  അമ്മയാണ്.

കാഴ്ചയ്ക്ക് കല്‍ക്കട്ടയും ഇവിടേം എനിക്ക് ഒരുപോലെയായിരുന്നു. അവിടെ ഹൂഗ്ലി നദിയ്ക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുന്ന പക്ഷികളെ നോക്കികൊണ്ടിരിക്കും,നദിയെ നോക്കി തൊഴുതു നില്‍ക്കുന്നവര്‍,ബലിയിടുന്നവര്‍,യാത്രക്കാര്‍ ഒരുപാട് കാഴ്ചകള്‍. നാടിന്‍റെ സംസ്ക്കാരമാണെഴുകുന്നതെന്നു മനസിലാക്കിയത് ഇവിടെയും അത്തരം കാഴ്ചകള്‍ കണ്ടുക്കഴിഞ്ഞത്തിനു ശേഷം അമ്മയോട് ചോദിച്ചപ്പോഴാണ്.

ഇവിടെയും അവിടെയും പുറത്തേക്കു നോക്കിയാല്‍. നാടിനെ സമൃതമാക്കി ഒഴുകിക്കൊണ്ടേയിരിക്കുന്ന നദി കാണാമായിരുന്നു. നാടിന്‍റെ പുഴ. അതിനെ ആശ്രയിച്ചു കരയിലും വെള്ളത്തിലും ആകാശത്തും ജീവിതങ്ങള്‍.അവിടെത്തെ തെരുവുകളെ വര്‍ണ്ണത്തില്‍ മുക്കിയ ചുവന്നകൊടികള്‍ ഇവിടെയും കാറ്റില്‍ പാറിപാറി പറക്കുന്നു. തൊണ്ടകീറി എന്തോ വിളിക്കുന്ന കൂട്ടര്‍. അതെ കാറ്റ്, അതെ കൊടികകള്‍, അതെ കാഴ്ച, അതെ മുദ്രാവാക്യം. പാടത്തും പുഴയോരത്തും അതെനിറം അതെ ശബ്ദം. അവരേറ്റു വിളിക്കുന്നതെന്തെന്നു ഈ നാടാണ് ആദ്യം പഠിപ്പിച്ചത്, ആദ്യം പറയിച്ചത്.

ഇന്‍ക്വിലാബ് സിന്ദാബാദ്......!

അമ്മയുടെ സ്വന്തമായ ആദര്‍ശങ്ങളും ചുറ്റുമുള്ള അന്തരീക്ഷവും എന്നെ അടിമുടി മാറ്റികളഞ്ഞു. വായനശാലയുടെയും അടുത്ത ഓഡിറ്റോറിയത്തിന്റെയും സ്ഥിരം സന്ദര്‍ശകനായി മാറിയതങ്ങനെയാണ്. ഇ .എം .എസ് മന്ത്രിസഭ വീണ്ടും അധിക്കാരത്തില്‍ വന്നക്കാലം. നമ്പൂരിപ്പാടിന് ഒരുപാട് ശത്രുക്കളും ആരാധകരും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍  ഞാനും ഒരാരധകനായി. പ്രസംഗങ്ങളും വായനയും കാഴ്ചയും ചിന്തയുമൊക്കെ മാറ്റിയ വായനശാലയും ഓഡിറ്റോറിയവും ഇന്ന് മദ്യശാലയ്ക്ക് വേണ്ടി വഴിമാറി കൊടുത്തിരിക്കുന്നതു കണ്ടപ്പോ എവിടെയാണ് ആ കെട്ടിടം ഉയര്‍ന്നു പൊന്തി നില്‍ക്കുന്നതെന്നോര്‍ത്തുപോയി.

ആ തകര്‍ന്നുപ്പോയ ഭിത്തികള്‍ക്കും ഒഴുകിയിരുന്ന പുഴയ്ക്കും ഇനി എന്തെല്ലാം പറയാനുണ്ടായിരുന്നിരിക്കും.?
   
എന്താ ? സാര്‍ വീടെത്താറായി.

അയാള്‍ കാറില്‍ നിന്നും പുറത്തേക്കിറങ്ങി. ചുറ്റിലും കാക്കകൂട്ടങ്ങളുടെ കരച്ചില്‍ ആരോ വിരുന്നവന്നതുപ്പോലെ. അങ്ങിങ്ങായി ആളുകള്‍ കൂട്ടത്തോടെയും ഒറ്റയ്ക്കും.വടക്കേത്തിലെ മാവുമുറിഞ്ഞു കിടക്കുന്നുണ്ട്. അകത്തെ മുറിയിലേക്ക് കയറിച്ചെന്നത്തോടെ അമ്മയുടെ നിശ്ചലമായ ശരീരം. തലയ്ക്കല്‍ കെടാതെ നിലവിളക്കെരിയുന്നുണ്ട്. പുറപ്പെടുമ്പോള്‍ വീണ്ടും പരസ്പരം കാണുമെന്നും മിണ്ടുമെന്നും  വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒരുപാട് പരിഭവങ്ങള്‍ പറയാന്‍ കാത്തുനില്‍ക്കാതെ അമ്മ പോയി.  
  
അതെ, എടുക്കാനുള്ള നേരാവുന്നു....
ആയിക്കോട്ടെ ഇനി വൈകണ്ട, ആളെത്തില്ലോ.ഇയാളെകൊണ്ടന്നെ കൊള്ളിവയ്ക്കണന്നു വല്ലാത്ത ആശായിരുന്നു.നീ മുകളിലെ മുറിയില്‍ പോയി തയ്യാറായി വര്വാ.

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ അയാളുടെ കൈകള്‍ വല്ലാതെ വിറച്ചിരുന്നു.ഇനി അമ്മയില്ലെന്നുള്ള ആന്തരികബോധനം. എന്നും ഉണ്ടാവുമെന്നുള്ള ചില വിശ്വാസങ്ങള്‍ക്ക് മീതെയാണ് കാലം ചിലത് കാണിച്ചുവയ്ക്കുന്നത്.

എരിയുന്ന ചിതയിലേക്കയാള്‍ കണ്ണുകളെടുക്കാതെ നോക്കിനിന്നു. കത്തുന്ന ചിതയുടെ ചുവപ്പിനു മീതെ നിറഞ്ഞോഴുകിയ പുഴയുടെ കാഴ്ചകള്‍ വന്നൊഴുകി. ഈ പുഴയിലൂടെത്രെ കടത്ത് കടന്നിരിക്കുന്നമ്മ. അവസാനയാത്ര ഈ പുഴ മണ്ണിന്റെ മാറില്‍.. കനലെരിഞ്ഞു മാനത്തേക്കുയരുന്നു. കരിമ്പുക കണ്ണിനു മീതെ കാര്‍മേഘങ്ങളെപ്പോലെ തളംക്കെട്ടാന്‍ കോപ്പ്കൂട്ടുന്നു. മിഴികള്‍ നനഞ്ഞൊരു മഴ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്നു.പക്ഷേ ?

ആണ്‍കുട്ടികള്‍ കരയരുത് ,അത് മോശാണ്.നീന്തല്‍ പഠിക്കാന്‍ മമ്മു സായ്ബു പുഴയിലേക്കിടത്തിട്ടപ്പോള്‍ വാവിട്ടു കരഞ്ഞു. അന്നാണ് അമ്മയതു പറഞാദ്യം കേട്ടത്. 

പിന്നെ അമ്മയെ കൊണ്ടങ്ങനെ പറയിപ്പിച്ചിട്ടില്ല. അതിനു കാരണം  സൈനുവും കൂടിയാണ്. സൈനുന്റെ നുണക്കുഴി ചിരിയാണ് വാശിവളര്‍ത്തി നീന്തല്‍ പഠിച്ചെടുപ്പിച്ചത്. അവളെ വാപ്പ മമ്മു സായ്ബു ആദ്യമേ എല്ലാം പഠിപ്പിച്ചിരുന്നു. അവളിടയ്ക്കു കൊച്ചു തോണിയില്‍ എന്നേം തുഴയാന്‍ പഠിപ്പിച്ചു.മീന്‍ പിടിക്കാന്‍ പഠിപ്പിച്ചു.അവളെയാണ് ഞാനാദ്യം കെട്ടിയത്.
കുഞ്ഞികല്യാണം.വയസ്സറിയിച്ചത്തോടെ കാണുന്നതെ നാണമായി,പിന്നെയാ കളിയെല്ലാം കാര്യമായത്. അതെ ഞങ്ങള്‍ക്ക് പ്രണയം ആദ്യാനുരാഗം.

നിന്നെ ഞാനേ......കെട്ടൂ, ന്റെ മേനോത്ത്യാ നീ.

കൈകള്‍ കൂട്ടിപിടിച്ചു നെഞ്ചിലേക്ക് ചേര്‍ത്തുവച്ചു കക്ഷി അന്ന്. തിരിഞ്ഞുതിരിഞ്ഞു നോക്കി ചാറ്റല്‍മഴത്ത് ചിരിച്ചുകൊണ്ടോടിപ്പോയ സൈനു. അവളുടെ സ്പര്‍ശനത്തിന്റെ ചൂടുണ്ട് ഇപ്പോഴും ശരീരത്തില്‍.. ആ കാണുന്ന പാലം ഉദ്ഘാടനത്തിന്റെ തലേന്നായിരുന്നത്.പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ആദ്യം കേട്ടത് മമ്മു സായ്ബിന്റെ കുടുംബം വിഷം കഴിച്ചു മരിച്ചെന്നാണ്.തൊഴയല്ലാതെ വേറൊരു തൊഴിലും അറിയില്ലായിരുന്നു സാഹിബിനു.

ജീവിതത്തില്‍ ആദ്യമായി എന്തോ നഷ്ടപെട്ടുവെന്നു തോന്നിയത് ഈ തീരത്ത് വച്ചാണ്. ഇന്നിപ്പോള്‍ വലിയൊരു സത്യംകൂടി മനസിലാവുന്നു. ഏറ്റവും വലിയ നേട്ടങ്ങള്‍ക്കും  നഷ്ടങ്ങള്‍ക്കും സാക്ഷി  ഈ തീരം തന്നെ.

പലതും മറക്കാന്‍ കഴിഞ്ഞതു മാറ്റങ്ങള്‍ക്കൊണ്ടുമാത്രമാണ്. ജീവിതം ഒരു തുരുത്തില്‍ നിന്നും മറ്റൊരിടത്തേക്ക് ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേക്ക് വേഗത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങിയതു കൊണ്ടുമാത്രം. അന്ന് വായനശാലയില്‍ ചുള്ളിക്കാടിനെക്കുറിച്ചും,റഷ്യ അഫ്ഗാനിസ്ഥാനില്‍ കയറി കമ്യൂണിസ്റ്റ് അനുകൂല സര്‍ക്കാര്‍ ഉണ്ടാക്കിയതിനെക്കുറിച്ചും തകൃതിയായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍. ജര്‍മ്മനിയിലേക്കുള്ള എന്റെ യാത്രയുടെ അവസാനഘട്ട നടപടിയും പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.

വികസനത്തിന്റെ മറുവശത്ത്‌ തൊഴിലാളിസമരങ്ങള്‍ക്ക് പുതിയ രീതികളും മാനങ്ങളും വന്നുച്ചേര്‍ന്നക്കാലമായിരുന്നത്.
ഭരണമാറ്റവും അഴിമതിയും,രാഷ്ട്രീയവും, ജാതിയും,മതവും എന്താണെന്നു ഏറെകുറെ മനസിലായി തുടങ്ങിയത് അന്നാണ്.നാടിന്‍റെ മാറ്റങ്ങള്‍ നാട്ടുക്കാര്‍ക്കും മാറ്റങ്ങള്‍ വരുത്തിതുടങ്ങിയക്കാലം. ഇടുങ്ങിയ ചെമ്മല്‍ വഴികള്‍ കറുത്തവഴികളായി, വേലിയും വളര്‍ന്നു നിന്ന തോപ്പുകളും ഓലവീടും മറഞ്ഞു കോണ്‍ക്രീറ്റ് മതിലുകളും കെട്ടിടങ്ങളുംനടക്കാന്‍ മറന്ന നാട്ടുക്കാര്‍ക്കിടയിലൂടെ പായുന്ന വാഹനങ്ങള്‍. തൊഴിലാളിയ്ക്ക് പകരം യന്ത്രം. ജനാതിപത്യത്തിനും ജനപ്രതിനിധിയ്ക്കും ഭരണത്തിനും പുതിയരീതികള്‍...

അമ്മയെയും നാടിനെയും വിട്ടു പോവുകയെന്നതപ്പോള്‍ ചിന്തകള്‍ക്കും വിദൂരമായുള്ള സംഭവമായിരുന്നു. ജര്‍മ്മനിയിലേക്ക്, അച്ഛന്റെയും പെറ്റമ്മയുടെയും അടുത്തേക്ക്. എന്തോ ഒരു താല്‍പര്യവും തോന്നിയില്ല. ഒടുവില്‍ ആ യാത്രയും സംഭവിച്ചു.അമ്മയുടെ വാക്കിനുപ്പുറത്ത്. 

യഥാര്‍ത്ഥ സാമൂഹികജീവി മാത്രമായിരുന്നമ്മ. വേര്‍ത്തിരിവുകള്‍ ഇല്ലാതെ മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്,ഈ കാണുന്ന രീതിയിലെല്ലാം എന്നെ ആക്കിതീര്‍ത്തത് അമ്മയാണ്. ജാതിയോ,മതമോ,നിറമോ എന്നല്ല അമ്മയ്ക്ക്പറയനോ, പുലയനോ,നായരോ, മേനോനെന്നൊക്കെ നോട്ടമില്ലായിരുന്നു. എല്ലായിടത്തും ചെന്നെത്തിയിരുന്നു ഒരു കൈയില്‍ തൂങ്ങി ഞാനും. പാടത്തും പറമ്പിലും സമരപന്തലിലും കല്യാണവീട്ടിലും മരണവീട്ടിലും. എവിടെയും സ്വീകാര്യത കിട്ടിയിരുന്നു അമ്മയ്ക്ക്. കുടുംബത്തെയും അമ്മയേം അത്ര കാര്യായിരുന്നു നാട്ടുക്കാര്‍ക്ക്.

അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു ദേശത്തേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ അവിടെയും എന്റെ മുന്നിലൂടെ ഒഴുകുന്ന നദിയുണ്ടായിരുന്നു. നാടിന്‍റെ സംസ്കാരമൊഴുകുന്ന നദി. നാട്ടിലെപ്പോലെ അവിടെത്തെ നിരത്തിലൂടെയുള്ള യാത്രകള്‍ ജര്‍മ്മനിയുടെ ചരിത്രവും വര്‍ത്തമാനവും പഠിപ്പിച്ചു. എന്നും കണ്ടിരുന്ന ബെര്‍ലിന്‍ മതില്‍ വേര്‍ത്തിരിവിന്റെ അര്‍ത്ഥവ്യാപ്തി മനസില്ലാക്കിച്ചു തന്നു. മടുപ്പുള്ള ദിവസങ്ങളായിരുന്നു ആദ്യം. എല്ലാം എരിഞ്ഞുതീരുവാന്‍ തുടങ്ങുന്നപ്പോലെ...
  
നീ വരണില്ലേ വീട്ടീലേക്ക്‌, എരിഞ്ഞുതീരാന്‍ നേരെടുക്കും. എന്താണിയിരുന്നോര്‍ക്കണേ?
എല്ലാം ഒന്നില്‍ നിന്നോര്‍ത്തു എരിഞ്ഞുതീരുകയാണ് വല്ല്യച്ചാ. ഈ മനുഷ്യരുടെ  ജീവിതല്ലാം മണ്ണും നദിയോക്കെയായിതന്നെ  ചേര്‍ന്ന് കിടക്കാണല്ലേ? 
അല്ലാണ്ട് പിന്നെ. മനുഷ്യന്റേം നാടിന്റേം നദീതട സംസ്ക്കാരല്ലേ ? ജനിച്ചോ പിന്നെ  മണ്ണിലേക്ക് തന്നെ പോണം.പ്രകൃതിയിലേക്ക്. എന്തപ്പിത്തൊക്കെ ചോക്ക്യാന്‍.
അമ്മയെ ഓര്‍ത്തപ്പോള്‍,ഈ പുഴയ്ക്കു ചുറ്റുമല്ലേ അമ്മടെ ജീവിതായിരുന്നേ. അവിടെതന്നെ അന്ത്യ വിശ്രമോം.
അതിപ്പോ എല്ലാരുടെ കാര്യോങ്ങനാ,നിന്റെ കാര്യോ?
ശര്യാണ്, ഓര്‍മ്മവയ്ക്കുമ്പോള്‍ ഹൂഗ്ലി നദിടെ തീരത്താണ്. വളര്‍ന്നത്‌ ദെ ഇവിടെ ഒരു പുഴയുണ്ടായിരുന്നു അതിന്റെ തീരത്ത്‌... ജര്‍മനിയില്‍ പോയപ്പോഴും റൈന്‍.
അതാണ് പറഞ്ഞെ ഒടുവില്‍ മണ്ണിലേക്കും. എവിടെ പോയാലും അങ്ങനെയാണ് ഒടുവില്‍ ഒരു സത്യമാവണം. അനുഭവം നോക്കിയാല്‍ മതി, പ്രകൃതിയെ നോക്കിയാല്‍ മതി.നീ എത്ര നാട് കണ്ടതാ ഇതൊക്കെ തന്നെയാണ് ജീവിതവും നാടും അവിടെത്തെ സമ്പത്തും,സംസ്ക്കാരവും.
വരണവഴിയ്ക്ക് ഋതു കാറിലിരുന്നു ചോദിച്ചു ? അച്ഛാ ദെ കരയ്ക്ക്‌ മേലെയും പാലം പണിതിരിക്കണു.....ഞാനൊന്നും പറഞ്ഞില്ല.വല്ല്യച്ചനാ പാലം നോക്ക്യേ?
എന്താണിതിപ്പോ ?
ശരിക്കും പുഴ നമ്മളെ കളിയാക്കല്ലേ?
നീ വന്നേ..യാത്രക്ഷീണം കാണും.വന്നൊന്നുറങ്ങിയാല്‍ എല്ലാം ശര്യാവും.

എല്ലാം കഴിഞ്ഞുക്കിടന്നിട്ടും അയാളിലേക്ക് ഉറക്കം തിരിഞ്ഞുകൂടി നോക്കിയില്ല. എഴുന്നേറ്റു ലെറ്റിട്ട് ജനല്‍വിരിമാറ്റി കിഴക്കോട്ടു നോക്കി കുറച്ചുനേരം നിന്നു. ചിത എരിഞ്ഞുതീരുകയാണ്. മുറിയിലെ വെളിച്ചം കണ്ടതുകൊണ്ടാകാം വാതിലില്‍ വല്ലാത്തൊരു മുട്ടുകേട്ടു തുറന്നുനോക്കുമ്പോള്‍ വല്യമ്മാവന്‍...

വെട്ടം കണ്ടപ്പോ മനസ്സിലായി ഉറങ്ങിക്കാണില്ലാന്നു.എല്ലാരും കൂടിയൊരു തീരുമാനമെടുത്തതറിഞ്ഞില്ലേ നീ? നാഥനില്ലാ കളരിയായില്ലേ...ഇനിയപ്പോള്‍  എന്തിനാ ഇങ്ങനെയൊരു വീട്.
അറിയാം അവിടെയാര്‍ക്കുമൊരുതിര്‍പ്പും ഇല്ല്യാ. എനിക്കും.
ഓരോരുത്തര്‍ക്കും അവരുടെ കാര്യായില്ലേയിനി. അങനെ തന്നെ നടക്കട്ടെ. നീ വായനയൊന്നും നിര്‍ത്തിയട്ടില്ലല്ലേ. മെയിന്‍ കാംഫ്....,തത്ത്വമസി.... ഇതുകുറച്ചധികം ഉണ്ടല്ലോ?
അമ്മ പഠിപ്പിച്ചത്തൊന്നും മറന്നിട്ടില്ല. ഇതിനൊക്കെ  അത്യാവശ്യമിപ്പോള്‍ ഇവിടെയല്ലേ ? ഒരുപാടാരാധകര്‍ ഉണ്ടാവും. ആര്‍ക്കെങ്കിലും കൊടുക്കാമെന്നു വച്ചെടുത്തതാ മൂന്നു നാലെണ്ണം. 
   
നെനക്ക് നല്ല ക്ഷീണണ്ട് ലൈറ്റണച്ച് കിടക്കാന്‍ നോക്കിക്കോ.

വല്യമ്മാവന്‍ പോയപ്പോള്‍ കതകടച്ചു കിടന്നു.ഉറക്കം എങ്ങനെ വരാനാണ് ? ഇവിടെ വന്നാല്‍ അമ്മയുടെ വര്‍ത്താനം കേള്‍ക്കാതെ ആദ്യായിട്ട്. തിരിഞ്ഞും മറിഞ്ഞും കിടന്നു ഓരോന്ന് വീണ്ടും തേട്ടിതേട്ടി ഓര്‍ത്തു വര്വാ.

കാറ് തൊടിയും കടന്നുപോകുമ്പോള്‍ അമ്മ പടിയില്‍ നിന്ന് നേര്യതിന്റെ തലകൊണ്ടു കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. കിളികളുടെ കരച്ചിലും നല്ല വാസനകാറ്റും. പാലം കടന്നുപോകുമ്പോള്‍ ഇവിടത്തെ പുഴ ഒഴുകുക തന്നെയായിരുന്നു. പോസ്റ്റില്‍ കുത്തിയിറക്കിയ പാര്‍ട്ടിയുടെ ചുവപ്പിന്‍ കൊടികള്‍ പാറി പറക്കുകയായിരുന്നു. 

യാത്രയുടെ തലേന്ന് പാര്‍ട്ടിഓഫീസിലേക്ക് കടന്നുചെല്ലുമ്പോള്‍ സഖാവ്.വേലായുധന്‍ സംസാരികുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏറ്റവും വലിയ വിദേശശക്തിയുടെ രഹസ്യ തന്ത്രങ്ങള്‍ അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം.’ നാശത്തിന്റെ വഴിയിലേക്കുള്ള തുടക്കമാണത്.ജര്‍മനിയുടെയും ഹിറ്റ്-ലറിന്റെയും  പരാമര്‍ശങ്ങള്‍ കൂടിയായപ്പോള്‍ എന്നെ പലരീതിയിലും ആ പ്രസംഗം വട്ടം തിരിച്ചു. സ്നേഹത്തിന്റെ കരുതലിന്റെ കണ്ടെടുത്ത മൂല്യങ്ങളുടെ സ്വാധീനങ്ങളെല്ലാം എന്നെവിട്ടു പോകുന്നുവെന്നു ബോധ്യമായപ്പോഴെക്കും  യാത്രമേഘങ്ങള്‍ക്കിടയിലൂടെ എവിടെയോ ആണ്.

ജീവിതം ജര്‍മ്മനിയുടെ ഭാഗമായതോടെ ഏറ്റവും വലിയ ചില തിരിച്ചവുകളും ഉണ്ടായി. ജാതി-മത ചിന്തകകളെക്കുറിച്ച്. ഒരൊറ്റ വികാരത്തിനു മുകളിലൂടെ നാസികളെ നടത്തിയ പടത്തലവന്‍,അവനെ ആളുകള്‍ വെറുത്തു ലോകം വെറുത്തു കാലം വെറുത്തു. എന്നാല്‍ അവന്റെ ജാതി-മത ചിന്തകളിലൂന്നിയ പുത്തന്‍ പ്രത്യയശാസ്ത്രത്തിലൂടെ ഒരു നാടിന്‍റെ രാഷ്ടസമവാക്യങ്ങള്‍ തന്നെ തര്‍ക്കാമെന്ന സൂത്രവാക്യത്തെ അതിനെ ആരും വെറുത്തില്ല.അതിനെ ആരോ വെള്ളമൊഴിച്ചു വളര്‍ത്തി വലുതാക്കി. അഫ്ഗാനില്‍ താലിബാന്‍ പിറന്നുവീണപ്പോള്‍ സഖാവിന്റെ പ്രസംഗം ഓര്‍ത്തുപ്പോയി.
ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.

ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ദേശാടനക്കിളികളും പൂക്കളും പൂമ്പാറ്റയും അറിഞ്ഞിരിക്കില്ല അവരറിയാതെ പരാഗണം നടന്നത്.

ജര്‍മ്മനിയിലെ ജീവിതവും നാടിനെ മാറിനിന്നു കൂടെ നോക്കിക്കണ്ട അനുഭവവും. വല്ലാത്തൊരു ഉള്‍ക്കാഴ്ചതന്നെ സൃഷ്ടിച്ചിരുന്നുള്ളില്‍... പലവഴിയിലൂടെയുള്ള മാനസികസഞ്ചാരം എപ്പോഴോ അയാള്‍ ഉറങ്ങിപ്പോയിരുന്നു.

അയാള്‍ ഉറങ്ങിയെഴുന്നേറ്റതു കൊണ്ടോന്നും ഒരു മാറ്റവും സംഭവിച്ചില്ല. അയാള്‍ അല്പം യാഥാര്‍ത്ഥ്യത്തോടെ പൊരുത്തപ്പെട്ടു. നീന്തിതുടിക്കാനും മുങ്ങികുളിച്ചു വരാനൊന്നും പുഴയില്‍ വെള്ളമില്ല. പിതൃക്കള്‍ക്ക് ബലിയിടാന്‍പ്പോലും.
അമ്പലത്തില്‍ നിന്നും വെളുപ്പിനെ സുപ്രഭാതം കേട്ടുകൊണ്ടാണാ   ദിവസം തുടങ്ങിയത് .ഇടവിട്ട്‌ മസ്ജിദില്‍ നിന്നും വാങ്കും സെന്റ്‌.ജോസഫ്‌ ചര്‍ച്ചില്‍ നിന്നുള്ള പള്ളിമണിയടിയും കേള്‍വിയെ തേടിയെത്തി. ഉറക്കചടവ് തീര്‍ത്ത്‌ ആ നാട്ടിലെ എല്ലാ ജീവനുകളും ഉണര്‍ന്നിരിക്കണം. ചിലര്‍ കോഴിയ്ക്ക് മുന്‍പേ പ്രാരംഭപ്രവര്‍ത്തങ്ങള്‍ തുടങ്ങി കാണണം. അല്ലെങ്കില്‍ ആദ്യം പൂവന്റെ കൂവല്‍ കേള്‍ക്കേണ്ടതായിരുന്നല്ലോ?    
  
അകത്തു കുളികഴിഞ്ഞു മുറ്റത്തെക്കിറങ്ങി ഈറനോടെ കര്‍മ്മിയുടെ മുന്‍പില്‍ ചെന്നിരുന്നു.ആത്മാവിനെ ധ്യാനിക്കാന്‍ പറഞ്ഞതുകേട്ടു കണ്ണുകളടച്ചു   പിന്നെന്താണയാള്‍ ചെയ്തത്? കേള്‍വിയെ  എല്ലാരീതിയിലും പൂര്‍ണമായി അനുസരിച്ചു.

പിണ്ഡം അവിടെ വച്ചല്‍പ്പം മാറിനിന്നു,ആത്മാവിനെ വീണ്ടും നന്നായി മനസ്സില്‍ ധ്യാനിച്ചു കൈതട്ടിക്കോളു....
കാക്കയൊന്നും വരണില്ലല്ലോ തിരുമേനി?
വരും. താനിങ്ങ്‌ മാറി നിന്ന് ഉറക്കെ തട്ടിവിളിച്ചോളാ... കാക്കകള്‍ക്ക് വന്നിരിക്കാന്‍ പഴയപോലെ മരമില്ലല്ലോ, പാറിപറക്കാന്‍ പാടമോ, പറമ്പോ, പുഴയോ ഇല്ല്യാ. വന്നിക്കണ വലിച്ചുനീട്ടിയ  കരണ്ട് കമ്പിമേം കണ്ടോ, മൂന്നെണ്ണം ചത്തിരിക്കണത്. അവിടന്നു മാറി നിന്നോളാ അവരു വന്നോളും. 
     
എവിടെനിന്നോ അവരുടെ മുന്‍പിലെക്കൊരു ബലിക്കാക്ക പറന്നുവന്നു.ചോറെടുത്ത് കൊത്തികൊക്കില്‍ വച്ച് പറന്നു. എല്ലാവരുടെ കണ്‍കാഴ്ചകളും കവര്‍ന്നെടുത്തു കാക്ക അകലെ പാലത്തിന്റെ കൈവരി തൂണില്‍ ചെന്നിരുന്നു. അയാള്‍  പട്ടടയിലേക്ക്‌ നോക്കി അവസാന തീയും എപ്പോഴോ നിലച്ചിരിന്നു. പറമ്പില്‍ മുറിഞ്ഞ മാവിന്റെ ചില്ലകള്‍ വീണുകിടക്കുന്നു. നന്മക്കിളി കൂടുംവിട്ടു പറന്നുപോയിരിക്കുന്നു. പുഴ വരണ്ടുണങ്ങിയിരിക്കുന്നു. ഇന്നലെ പാര്‍ട്ടിക്കാരുവന്നു കെട്ടിയ കൊടികളൊക്കെ അനങ്ങാതെ താഴേക്ക് വീണുകിടക്കുന്നു.

ഋതുവിനെ കൂട്ടി പടികളിറങ്ങി നടന്നു.ചിതയുടെ അടുത്തേക്ക് ചെന്നുനിന്നു.

ഋതു നിനക്ക് അമ്മുമ്മയെ കണ്ടു ഒന്നും മിണ്ടാന്‍ പറ്റിയില്ലാല്ലേ..? പുഴയൊഴുകുന്നതും കാണാന്‍ പറ്റിയില്ല ? പഴയ വീട് കണ്ടതോ,  നമ്മളുപോകുന്നത്തോടെ പൊളിക്കാനും പോകുന്നു.

അപ്പൊ നമ്മളിനി വന്നാല്‍ എവിട്യാ താമസിക്ക്യാ?

തിരിച്ചു വര്വോ....? പലതിനും ഭാഗ്യമില്ലാതെ പോയീ ഋതു. നീ കണ്ടിരിക്കും വീട്ടിലെ ലൈബ്രറിയില്‍, ഇന്നലെ കുഞ്ഞേട്ടനു കൊടുത്ത പുസ്തകങ്ങള്‍.. അതു നീ കുറച്ചുനാള്‍ കഴിഞ്ഞാല്‍ എടുത്തുവായിക്കണം.
എന്തിനാ ?
പുസ്തകം വായിക്കണതോ ? ഇന്നലെ വരുമ്പോള്‍ ചോദിച്ചില്ലേ ആ പാലം? പറഞ്ഞാല്‍ മനസ്സിലാവോ?
ന്താച്ഛാ..? 
അതിപ്പോ, ആ പാലല്ല്യേ......പുഴയ്ക്ക് കുറുകെ പണിത പാലമല്ലത്. കരയ്ക്ക്‌ മീതെ നീളത്തിലൊരു സ്മാരകാണ്.

കാലഹരണപ്പെട്ടുപോകുന്ന,നഷ്ടമാകുന്ന മൂല്യങ്ങളെ കാണിച്ചുതരുന്ന സ്മാരകം!  


കടപ്പാട്- എന്തോ പറയാന്‍ ശ്രമിച്ചപ്പോള്‍  മടികാണിച്ചു നിന്ന അക്ഷരങ്ങളോട് ....!

44 അഭിപ്രായങ്ങൾ:

  1. അമ്മ മരിച്ചതോടെ നഷ്ടമായത് വേറെ പലതും കൂടിയാണല്ലേ? കാലം നാട്ടില്‍ വരുത്തിയ മാറ്റത്തെ വളരെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു വരികളിലൂടെ....

    മറുപടിഇല്ലാതാക്കൂ
  2. പിറന്ന മണ്ണു സുഖസമൃദ്ധം തന്നെ..
    ചിലപ്പോഴാ അനുഭൂതി ക്ഷണികവും മായികവുമായി അനുഭവപ്പെടാം..
    എഴുത്തിലെ ലാളിത്യവും ഒഴുക്കും ഇഷ്ടമായി..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം ടീച്ചര്‍ ,ചീത്ത പറഞ്ഞില്ലല്ലോ :)

      ഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. നന്മമരങ്ങളെല്ലാമുണങ്ങിയെന്‍
    പൂമുഖത്തൊടി വരണ്ടന്യമായി
    എന്‍കുഞ്ഞിന്‍ കയ്യില്‍ തൂകുവാന്‍
    മങ്ങിയോരെന്നോര്‍മ്മതന്‍ നീര്‍ത്തുള്ളിമാത്രം

    വളരെനന്നായി എഴുതി അനീഷ്‌
    നല്ല ഇമ്പമുള്ള ശൈലി

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് കേള്‍ക്കുമ്പോള്‍ വല്ലത്തൊരു സമാധാനട്ടോ...എന്തോ ഉദേശിച്ചത്‌ മനസിലായല്ലോ എല്ലാത്തിനും ദൈവത്തിനു നന്ദി. തുടര്‍ന്നും ഈ വഴി വരണേ...

      ഇല്ലാതാക്കൂ
  5. നഷ്ട സ്മൃതികള്‍ക്കു മീതെ എവിടെയും ദുഖ സ്മാരകങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വായനയിലും അഭിപ്രായത്തിലും.ഈ വഴിയൊക്കെ ഇടയ്ക്ക്ങ്ങനെ വരിക ...

      ഇല്ലാതാക്കൂ
  6. കാലഹരണപ്പെട്ട മൂല്യങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന സ്മാരകങ്ങള്‍........നല്ല നന്മയുള്ള മനസിന്‍റെ ചിന്തകള്‍ ...കഥ ഇഷ്ടപ്പെട്ടു .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്ങനെയോ പറയാന്‍ ശ്രമിച്ചത് - മനസിലായെന്നു അറിയുമ്പോള്‍ ഒരുപാടു സന്തോഷം..

      ഇല്ലാതാക്കൂ
  7. നല്ല വായന സമ്മാനിച്ചു.... പ്രവാസിക്കാണ് പിറന്ന മണ്ണിനോട് ഒരുവനുള്ള അടങ്ങാത്ത അഭിനിവേശം അതിന്‍റെതായ അര്‍ത്ഥത്തില്‍ മനസിലാകുക.... എഴുത്തിനു നീളം കൂടിയാല്‍ വായനക്കാര്‍ കുറയും, പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ വായനക്കാര്‍ എന്നും ചെറുതിനെ സ്വാഗതം ചെയ്യുന്നുവരാണ്.... കാച്ചിക്കുറുക്കി എഴുതാന്‍ ശ്രമിക്കണം എന്നൊരപേക്ഷ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനുഭവം ഗുരു ല്ലേ മാഷേ...അങ്ങനെയാണ് എപ്പോഴും പക്ഷേ ചിലത് പിടിച്ചാല്‍ കിട്ടാതെ പായും.എഴുതുന്നവനും സംതൃപ്തി കിട്ടണമല്ലോ.. ഇതാണെങ്കില്‍ കൈവിട്ടും പോയി വല്ലതും മനസിലായെങ്കില്‍ അതിനു ദൈവത്തിനു സ്തുതി :)

      ഇല്ലാതാക്കൂ
  8. " അതിപ്പോ ആ പാലല്ല്യേ.. പുഴയ്ക്ക് കുറുകെ പണിത പാലമല്ലത്.. കരയ്ക്കു മീതെ നീളത്തിലൊരു സ്മാരകം.."

    ഈ വാചകം മനസ്സിൽ തങ്ങി നിൽക്കുന്നു..

    കഥാതന്തു പുതിയതായി അനുഭവപ്പെടുന്നില്ലെങ്കിലും ഒഴുക്കോടെ കഥ പറഞ്ഞിട്ടുണ്ട്.

    'അയാളാണ്' കഥ പറഞ്ഞു തുടങ്ങുന്നതെങ്കിലും, മിക്കയിടത്തും 'ഞാൻ' ആണു കഥ പറയുന്നത്. 'അയാളെ' ഒഴിവാക്കാമായിരുന്നു.. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതുന്ന സമയത്തും അവിടെയായിരുന്നു പ്രതിരോധം.ഒടുവില്‍ അയാളും ഞാനും തമ്മില്‍ എന്ന് ഉറപ്പിക്കുകയായിരുന്നു.പലതും അയാളുടെ അനുഭവമാണ് അയാളുടെ കഥയാണ് .അതെപ്പോഴോ ഞാനുമായി ബന്ധപ്പെടുന്നു. ഈ ശ്രമം എത്രമാത്രം വിജയം കണ്ടുവെന്നറിയില്ല പക്ഷേ ഈ അഭിപ്രായത്തിന് ഏറെ വില കല്‍പ്പിക്കുന്നു ഞാന്‍.! ..'

      ഇല്ലാതാക്കൂ
  9. " കക്കയോന്നും വരണല്യല്ലോ തിരുമേനി ! "
    ശേഷമുള്ള വരികള്‍ വല്ലാതെ ഫീല്‍ ചെയ്തു....
    നല്ലൊരു വായന...അതിലേറെ ഓര്‍മകളിലൂടെ ഒരു സഞ്ചാരം !


    അസ്രൂസാശംസകള്‍ ...കാതി !
    http://asrusworld.blogspot.in/

    മറുപടിഇല്ലാതാക്കൂ
  10. നിന്റെ കഥകള്‍ , അതിന്റെ ശൈലി,ഒക്കെയും നിന്നോടൊപ്പം വളര്‍ന്നിരിക്കുന്നു :) വായിച്ചപ്പോള്‍ ഒരുപാടു സന്തോഷം തോന്നി, കൂറച്ചു കൂടി ശ്രദ്ധിച്ചാല്‍ മുന്‍നിരയിലേക്ക് എത്താന്‍ സാധ്യതയുള്ള ഒരു എഴുത്തുകാരന് എന്റെ എല്ലാം ആശംസകളും :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജോയുടെ വിമര്‍ശങ്ങളും പ്രോത്സഹനങ്ങളും എന്നിലെന്നും ഉയര്‍ന്നു നില്‍ക്കുന്നു.സസന്തോഷം മനുഷ്യാ :)

      ഇല്ലാതാക്കൂ
  11. ഈ കഥ വായിച്ചപ്പോൾ മനസു വല്ലാതെ വിങ്ങുന്നു കാത്തി. ഞങ്ങളുടെ നാട്ടിലൊരു പുഴയുണ്ട്, കിലോമീറ്ററുകളോളം നീളമുള്ള ഒന്ന്. കഴിഞ്ഞ ദിവസം അതിന്റെ തീരം ചേർന്ന് വെറുതെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നപ്പോൾ കണ്ട കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. മുൻപ് എടുത്ത് കുടിക്കാൻ വരെ യാതൊരു മടിയും തോന്നാത്ത തെളിഞ്ഞ വെള്ളമുണ്ടായിരുന്ന പുഴയിലൂടെ ഒഴുകി വരുന്നത് ഇപ്പോൾ കോഴിത്തൂവലുകൾ, ആടു മാടുകളുടെ എല്ല്, കുടൽമാല അങ്ങനെയുള്ള മാലിന്യങ്ങൾ. എന്തായാലും പഞ്ചയത്തിൽ പോയി റിപ്പോർട്ട് ചെയ്തു. എന്ത് നടക്കുമോ എന്തോ..

    വളരെ നന്നായി കഥ പറഞ്ഞിരിക്കുന്നു. ആശംസകള്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം റൈനീ....
      സംസ്ക്കാരം നശിച്ച് പോവുമ്പോള്‍ വരും തലമുറയ്ക്ക് കൊടുക്കാന്‍ ഒന്നുമില്ലാതെയാവുകയാണല്ലോ .

      ഇല്ലാതാക്കൂ
  12. നാട്ടിൽ പഴയതിനെല്ലാം സ്മാരകങ്ങൾ ആയിരിക്കുന്നു, പുഴക്കും , കാടിനും മാത്രമല്ല മനുഷ്യസ്നേഹത്തിനും.....
    ഇഷ്ടവരി : "പൂക്കളും പൂമ്പാറ്റകളും അറിയുന്നില്ല അവരറിയാതെ പരാഗണം നടക്കുന്നത് "

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷമീ വായനയില്‍..'അറിയാതെയാണ് പലതും നടക്കുന്നത് ഒന്ന് ശ്രദ്ധിക്കേണ്ടക്കാലമായി'

      ഇല്ലാതാക്കൂ
  13. ഒരു പ്രവാസിയുടെ നഷ്ടങ്ങളും സ്വപനങ്ങളും ജീവിതവും എല്ലാം വളരെ നന്നായി എഴുതി നല്ല നിരീക്ഷണങ്ങളും ആശംസകള്‍ കാത്തി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം മൂസാക്ക.......പ്രവാസിയും മനുഷ്യനാണല്ലോ :)

      ഇല്ലാതാക്കൂ
  14. നനായി എഴുതി.. വായനാസുഖമുണ്ടായിരുന്നു... അബസ്വരാശംസാസ്

    മറുപടിഇല്ലാതാക്കൂ
  15. നല്ല കാമ്പുള്ള കഥ. ശക്തമായ അവതരണവും... ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  16. വായിച്ചാല്‍ അനുഭവിക്കയും കാണുകയും ചെയ്യാവുന്ന കഥ
    വളരെ മനോഹരമായി പറഞ്ഞു
    ഈ ഇതിവൃത്തം പലരൂപത്തില്‍ പലരും പറഞ്ഞുതന്നിട്ടുണ്ട്
    എങ്കില്‍ പോലും നല്ല ഒഴുക്കുള്ള ശൈലികൊണ്ട് ഇടതടവില്ലാതെയുള്ള ഒരു വായന സമ്മാനിക്കുന്നു.

    നെഞ്ചകത്തിലെ ഇതുവരെയുള്ളതില്‍ നല്ലോരു രചന

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് ഒരുപാട് സന്തോഷം അജിത്തേട്ടാ 'ആരാണ് ഐശ്വര്യം 'കണ്ടോ....? ഇവിടെ എന്നും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

      ഇല്ലാതാക്കൂ
  17. കഥ അല്ല ജീവിതം
    ഒഴുകുന്ന പുഴ പോലെ മനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം ,സന്തോഷമീ വരവിലും വായനയിലും പ്രോത്സാഹനത്തിനും....തുടര്‍ന്നും ഉണ്ടാവുക.

      ഇല്ലാതാക്കൂ
  18. അമ്മയെ കൊല്ലുന്ന നാടാണിത് ...
    ഞാനും നിങ്ങളും അറിഞ്ഞോ അറിയാതെയോ അമ്മയെ കൊല്ലാന്‍ കൂട്ട് നില്‍ക്കുന്നു...
    പ്രകൃതിയെന്ന അമ്മയെ !!!
    എന്ത് നേട്ടത്തിന് വേണ്ടിയാണങ്കിലും അമ്മയെ കൊല്ലാന്‍ കൂട്ട് നില്‍ക്കുന്നവര്‍ക്ക് കോട്ടങ്ങളെ ഉണ്ടാവൂ...

    കാത്തി,മനോഹരമായി എഴുതിയിരിക്കുന്നു...ശരിക്കും ഫീല്‍ ചെയ്തു (Y)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം അബു....വായനയും പ്രോത്സാഹനവുമായി ഇനിയും വരിക...

      ഇല്ലാതാക്കൂ
  19. ആദ്യമായാണീ ബ്ലോഗില്‍ എത്തുന്നത്‌,. നഷ്ടമായില്ല. ഒരു നല്ല കഥ സമ്മാനിച്ചതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യമായിട്ടല്ല ,മുന്‍പും വന്നിരുന്നു മറന്നു കാണും :) സന്തോഷമീ വരവില്‍.'

      ഇല്ലാതാക്കൂ
  20. എനിക്കും ഇഷ്ടപ്പെട്ടു ..അനീഷിനോട് ഞാൻ പറഞ്ഞ സംശയം ഒഴികെ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം...തുടര്‍ന്നും വരിക ഇത്തരം നല്ല വായനയും അഭിപ്രായങ്ങളും പങ്കുവയ്ക്കുക. സംശയത്തിനുള്ള മറുപടിയില്‍ തൃപ്തയാണെന്ന് വിശ്വസിക്കുന്നു.

      ഇല്ലാതാക്കൂ
  21. ഒരുപാടു കാര്യങ്ങൾ പറഞ്ഞു. എങ്കിലും അവസാന വാചകങ്ങൾ കൊളുത്തി വലിക്കുന്നു. പോസ്റ്റ്‌ ഇഷ്ടായി .. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷമീ വായനയില്‍.. തുടര്‍ന്നും വരണേ ഇക്കാ.

      ഇല്ലാതാക്കൂ
  22. നന്നായി എഴുതി.. നല്ല ലളിതമായ ഭാഷ..
    മണ്ണിന്റെ നനവും, മനസ്സിലെ കുളിര്‍മ്മയും നഷ്ടപ്പെട്ട കാലത്തിന്റെ ചിത്രം..

    ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  23. കരയ്ക്കുമീതെ നീളത്തിലൊരു സ്മാരകം. എത്രയെത്ര സ്മാരകങ്ങൾ അല്ലെ..??

    മറുപടിഇല്ലാതാക്കൂ
  24. നല്ല കഥ,,,അടുത്ത് ഭാരതപുഴ കണ്ടപ്പോള്‍, പുഴയ്ക്കു പകരം മണല്‍ ആയിരുന്നു

    മറുപടിഇല്ലാതാക്കൂ